Tuesday, 12 April 2011

ഓഹരി നിക്ഷേപകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അക്യുമെന്‍

ഓഹരി നിക്ഷേപകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അക്യുമെന്‍

Posted on: 07 Jul 2010


ആര്‍.റോഷന്‍




Dream.Plan.Achieve ഇതാണ് അക്യുമെന്‍ ഗ്രൂപ്പിന്റെ ആപ്തവാക്യം. സ്വപ്‌നം കാണുക. ആസൂത്രണം ചെയ്യുക. നേട്ടമുണ്ടാക്കുക.

ഓഹരി ഇടപാട് രംഗത്തെ മുന്‍നിര സ്ഥാപനമായ അക്യുമെന്‍ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി മൂന്നാം വയസ്സിലേക്ക് കടന്നിരിക്കുകയാണ്. വിപുലമായ മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇതെപ്പറ്റിയും കമ്പനിയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയും അക്യുമെന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അക്ഷയ് അഗര്‍വാള്‍ സംസാരിക്കുന്നു:

ഏതു തരത്തിലുള്ള മാറ്റത്തിനാണ് തയ്യാറെടുക്കുന്നത് ?

വിപുലമായ ഒരു മാറ്റത്തിന് ഒരുങ്ങുകയാണ് ഞങ്ങള്‍. ഇതിന്റെ ഭാഗമായി അക്യുമെനിന്റെ സംവിധാനങ്ങളെപ്പറ്റിയും പ്രവര്‍ത്തനങ്ങളെപ്പറ്റിയും ലോകത്തെ അഞ്ച് പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളിലൊന്നായ കെപിഎംജി വിശദമായ പഠനം നടത്തി. അവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാറ്റങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് മികവുറ്റ സേവനം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.

ഓഹരി വിപണി തകര്‍ച്ച നേരിട്ട അവസരത്തിലാണല്ലോ അക്യുമെനിന്റെ വരവ്?

ഓഹരി വിപണിയില്‍ ഞങ്ങള്‍ പുതുമുഖങ്ങളല്ല. 1995 മുതല്‍ ഈ രംഗത്ത് ഞങ്ങള്‍ സജീവമായുണ്ട്. ഞങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് പുതിയ സ്ഥാപനം ആരംഭിച്ചുവെന്നേയുള്ളൂ. ഇടപാടുകാര്‍ക്ക് ഞങ്ങളിലുള്ള വിശ്വാസം വളരെ വലുതാണ്.

രണ്ട് വര്‍ഷം കൊണ്ട് അക്യുമെന്‍ എന്തൊക്കെ ചെയ്തു?
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്ന ധനകാര്യ സേവന സ്ഥാപനമായി മാറാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ആഭ്യന്തര - അന്താരാഷ്ട്ര വിപണികള്‍ കടുത്ത അനിശ്ചിതത്വം നേരിട്ടുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് ഇതെന്ന് ഓര്‍ക്കണം. 24 മാസത്തിനുള്ളില്‍ 14 സംസ്ഥാനങ്ങളിലായി 492 ട്രേഡിങ് ലൊക്കേഷനുകളാണ് ഞങ്ങള്‍ തുടക്കമിട്ടത്. ഇപ്പോള്‍ ശരാശരി 400 കോടി രൂപയുടെ ബിസിനസ് അക്യുമെന്‍ പ്രതിദിനം കൈകാര്യം ചെയ്യുന്നുണ്ട്. 1,400 പേരടങ്ങുന്നതാണ് ഞങ്ങളുടെ ടീം.

ഈ സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്?

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ രാജ്യത്ത് 250 സ്ഥലങ്ങളില്‍ കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇതോടെ മൊത്തം ട്രേഡിങ് സെന്ററുകളുടെ എണ്ണം 750ന് അടുത്തെത്തും. റീജണല്‍ ഓഫീസുകള്‍ 50 കടക്കും. നിലവില്‍ 29 എണ്ണമാണുള്ളത്. മൊത്തം പ്രതിദിന ബിസിനസ് 600 കോടി രൂപയാക്കാനാണ് ലക്ഷ്യമിടുന്നത്.

രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി എന്തൊക്കെയാണ് ചെയ്യുന്നത്?

വാര്‍ഷികത്തിന്റെ ഭാഗമായി 'സീറോ ബ്രോക്കറേജ്' എന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്. കമ്പനിയുടെ ശൃംഖലയില്‍ ജൂലായ് ഒന്നിനും ആഗസ്ത് 31നും ഇടയില്‍ അംഗമാകുന്നവര്‍ക്ക് ബ്രോക്കറേജ് നല്‍കാതെ വ്യാപാരം നടത്താം. ട്രേഡിങ് അക്കൗണ്ട് തുറക്കുന്ന ദിവസം മുതല്‍ 15 ദിവസത്തേക്കാണ് ഈ ആനുകൂല്യം. ഇതുവഴി ഓഹരി വിപണയിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഓഹരി നിക്ഷേപ രംഗത്ത് മലയാളിയുടെ പങ്കാളിത്തം എത്രത്തോളമുണ്ട്?

കേരളത്തില്‍ ഞങ്ങള്‍ക്ക് 90നടുത്ത് ശാഖകളുണ്ട്. ഇത് ഈ വര്‍ഷം അവസാനത്തോടെ 125 ആക്കി ഉയര്‍ത്തും. കേരളത്തില്‍ ഓഹരിയില്‍ നിക്ഷേപം നടത്തുന്നത് മൊത്തം ജനസംഖ്യയുടെ ഏതാണ്ട് ഒരു ശതമാനം മാത്രമേ വരൂ. ദേശീയ ശരാശരിയ്‌ക്കൊപ്പമാണെങ്കിലും മഹാരാഷ്ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. ഓഹരി വിപണിയിലെ സാധ്യതകളെക്കുറിച്ച് ബോധവത്കരണം നടത്താന്‍ സെമിനാറുകളും മറ്റും സംഘടിപ്പിക്കുന്നുണ്ട്.
കേരളത്തില്‍ ഇതാദ്യമായി ആര്‍ബിട്രേജ് ആന്‍ഡ് ട്രേഡിങ് ഡസ്‌ക് അക്യുമെന്‍ സ്ഥാപിക്കുകയാണ്. ചെറുപ്പക്കാര്‍ക്ക് ഓഹരി കമ്പോളത്തില്‍ കരിയര്‍ വളര്‍ത്തിയെടുക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. വ്യാപാരത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍, പരിശീലനം എന്നിവയ്ക്ക് പുറമെ പ്രവര്‍ത്തന മൂലധനവും ഇവിടെ നിന്ന് ലഭ്യമാക്കും.

ഓഹരി ഇടപാടിന് പുറമെ മറ്റെന്തൊക്കെ സേവനങ്ങളാണ് അക്യുമെന്‍ ഒരുക്കുന്നത്?

ഓഹരി വ്യാപാരത്തിന് പുറമെ ഉത്പന്ന അവധി വ്യാപാരം (കമോഡിറ്റി ട്രേഡിങ്), കറന്‍സി ഫ്യുച്വേഴ്‌സ്, ഇന്ററസ് റേറ്റ് ഫ്യൂച്വേഴ്‌സ്, ഡെപ്പോസിറ്ററി സേവനം എന്നിവയുമുണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ്, ഐപിഒ എന്നിവയുടെ വിതരണവും നിര്‍വഹിക്കുന്നു. അക്യുമെന്‍ കമോഡിറ്റീസ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയിലൂടെയാണ് കമോഡിറ്റി ട്രേഡിങ് നിര്‍വഹിക്കുന്നത്. ഉടന്‍ തന്നെ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനവും (പിഎംഎസ്) ആരംഭിക്കും.

വിദേശത്ത് സാന്നിധ്യമുണ്ടോ?

ഇന്ത്യയിലെ എല്ലാ പ്രമുഖ എക്‌സ്‌ചേഞ്ചുകളിലും കോര്‍പ്പറേറ്റ് മെംബര്‍ഷിപ്പുള്ള ഞങ്ങള്‍ ദുബായിലെ ദുബായ് ഗോള്‍ഡ് ആന്‍ഡ് കമോഡിറ്റീസ് എക്‌സ്‌ചേഞ്ചിലും അംഗമാണ്. ഗ്രൂപ്പ് കമ്പനിയായ പെനിന്‍സുലാര്‍ മിഡില്‍ ഈസ്റ്റ് വഴിയാണിത്. സിങ്കപ്പൂര്‍, ബഹ്‌റിന്‍, മൗറീഷ്യസ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര എക്‌സ്‌ചേഞ്ചുകളിലും ഉടന്‍ അംഗത്വമെടുക്കും.

No comments:

Post a Comment