Sunday, 1 May 2011

ഗോള്‍ഡ് ഇ.ടി.എഫ്‌

ഗോള്‍ഡ് ഇ.ടി.എഫ്‌

Posted on: 04 Jan 2010



ചോ : ഗോള്‍ഡ് ഇ.ടി.എഫ് എന്നാലെന്താണ്? ഇതില്‍ നിക്ഷേപിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്? ഏതൊക്കെ ഫണ്ടുകളാണുള്ളത്? - എന്‍.കൃഷ്ണകുമാര്‍, പിറവം.

= പൊതുവായ മൂന്നു ചോദ്യങ്ങളാണ് ഇതിലുളളത്. ഓരോന്നായി ഉത്തരം നല്കാം. ഗോള്‍ഡ് ഇ ടി എഫ് എന്താണെന്ന് പറയുന്നതിനു മുമ്പ് ഇ.ടി.എഫ് എന്താണെന്ന് പരിശോധിക്കാം. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിന്റെ ചുരുക്ക രൂപമാണ് ഇ.ടി.എഫ്. ഏതെങ്കിലും ആസ്തികളെ അടിസ്ഥാനമാക്കി ഉണ്ടാക്കിയിട്ടുളള നിക്ഷേപ ഉപകരണമാണ് ഇ.ടി.എഫ്. ഉദാഹരണത്തിന് ക്രൂഡോയില്‍ അല്ലെങ്കില്‍ സ്വര്‍ണം.

മ്യൂച്വല്‍ ഫണ്ടുകളാണ് ഏതെങ്കിലും ആസ്തിയെ അടിസ്ഥാനമാക്കി നിക്ഷേപ ഉപകരണം തയാറാക്കുന്നത്. പിന്നീട് അത് നിക്ഷേപകര്‍ക്കു ന്യൂ ഫണ്ട് ഓഫര്‍ വഴി നല്‍കുകയും സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാരത്തിനായി ലിസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അതായത് നിക്ഷേപകന് ഈ ആസ്തിയില്‍ നേരിട്ടു നക്ഷേപം നടത്തുന്നതിനു പകരം അവയെ അടിസ്ഥാനമാക്കിയുളള നിക്ഷേപ ഉപകരണത്തില്‍ നിക്ഷേപിക്കാന്‍ സൗകരമൊരുക്കുകയാണ് ഇ.ടി.എഫുകള്‍.

ഓഹരികള്‍ വ്യാപാരം ചെയ്യുന്നതുപോലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഇവ വ്യാപാരം ചെയ്യപ്പെടുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപം പണമാക്കി മാറ്റാന്‍ സാധിക്കുന്നു. സ്വര്‍ണത്തെ അടിസ്ഥാനമാക്കി തയാറാക്കിയിട്ടുളള ഇ.ടി.എഫുകളെയാണ് ഗോള്‍ഡ് ഇ.ടി.എഫുകള്‍ എന്നു വിളിക്കുന്നത്.

രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം നല്‍കാം. മ്യൂച്വല്‍ ഫണ്ടുകള്‍ ഗോള്‍ഡ് ഇ.ടിഎഫുകള്‍ ആദ്യമായി വിപണിയില്‍ എത്തിക്കുമ്പോള്‍ അപേക്ഷ നല്‍കി ഇതിന്റെ യൂണിറ്റുകള്‍ വാങ്ങാം. പുതിയ ഓഫര്‍ കാലാവധി കഴിഞ്ഞാല്‍പിന്നീട് എക്‌സ്‌ചേഞ്ചുകളില്‍നിന്നു വാങ്ങാം. അതിന് ഏതെങ്കിലും ബ്രോക്കറുടെ അടുത്ത് ഓഹരി വിപണനത്തിനുളള അക്കൗണ്ട് തുറന്നാല്‍ മതി.

ഇന്ത്യയില്‍ ഗോള്‍ഡ് ഇ.ടി.എഫ് ആരംഭിച്ചിട്ട് മൂന്നു വര്‍ഷമാകുന്നതേയുളളു. ബഞ്ച് മാര്‍ക്ക് മ്യൂച്വല്‍ ഫണ്ടാണ് ആദ്യമായി ഗോള്‍ഡ് ഇ.ടി.എഫ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തത്. തുടര്‍ന്ന് യു.ടി.ഐ മ്യൂച്വല്‍ ഫണ്ട്, കോടക് മഹീന്ദ്ര, റിലയന്‍സ് മ്യൂച്വല്‍ ഫണ്ട്, ക്വാണ്ടം മ്യൂച്വല്‍ ഫണ്ട്, എസ്.ബി.ഐ മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവ ഗോള്‍ഡ് ഇ.ടി.എഫുകള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ എത്തിച്ചിട്ടുണ്ട്. ആദ്യ ഗോള്‍ഡ് ഇ.ടി.എഫ് ആയ ബഞ്ച് മാര്‍ക്ക് ഗോള്‍ഡ് ഇ.ടി.എഫ് രണ്ടു വര്‍ഷക്കാലത്ത് 24.16 ശതമാനം റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. യു.ടി.ഐ ഗോള്‍ഡ് 23.94 ശതമാനവും കോടക് മഹീന്ദ്ര 23.92 ശതമാനവും റിലയന്‍സ് ഗോള്‍ഡ് 22.70 ശതമാനവും റിട്ടേണ്‍ നല്‍കി ഈ കാലയളവില്‍. 2009 ഏപ്രിലില്‍ ആരംഭിച്ച എസ്.ബി.ഐ ഗോള്‍ഡ് ഇ.ടി.എഫിന്റെ ഇതുവരെയുളള റിട്ടേണ്‍ 13.04 ശതമാനമാണ്.

ഗോള്‍ഡ് ഇ.ടി.എഫുകളുടെയെല്ലാം പ്രകടനവും പ്രവര്‍ത്തനവും ഏതാണ്ട് ഒരേ പോലെയാണ്. റിട്ടേണിലും കാര്യമായ വ്യത്യാസമില്ല. അതിനാല്‍ ഏതു ഇ.ടി.എഫ് തിരഞ്ഞെടുത്താലും ഒരേപോലെയാണ്. ജി ടി എഫുകളുടെ എന്‍എവി 1600 രൂപയ്ക്കു ചുറ്റളവിലാണ്.

2009 കലണ്ടര്‍ വര്‍ഷത്തിലെ റിട്ടേണ്‍:


ഗോള്‍ഡ് ബഞ്ച്മാര്‍ക്ക് ഇ.ടി.എഫ് -- 22.75 ശതമാനം
കോടക് ഗോള്‍ഡ് ഇ.ടി.എഫ് -- 23.34 ശതമാനം
റിലയന്‍സ് ഗോള്‍ഡ് ഇ.ടി.എഫ് -- 22.01 ശതമാനം
യു ടി ഐ ഗോള്‍ഡ് ഇ.ടി.എഫ് -- 21.59 ശതമാനം
ക്വാണ്ടം ഗോള്‍ഡ് ഇ.ടി.എഫ് -- 22.22 ശതമാനം